Thursday, July 29, 2010

തേക്ക്‌ മ്യൂസിയം-നിലമ്പൂര്‍

നിലമ്പൂര്‍ യാത്ര-2
രാവിലെ 10 മണിയോടെ നിലമ്പൂര്‍ പട്ടണത്തില്‍ പ്രവേശിച്ചു. അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുകയാണ്. ഏതു സമയവും മഴ പെയ്തേക്കാം..
കാട്ടിലെ മഴ..മലമുകളിലെ വൃക്ഷത്തലപ്പുകളിലൂടെ ആര്‍ത്തിരമ്പി വരുന്ന മഴ..അതിന്റെ വന്യസൌന്ദര്യം!

ജോലി ദിവസങ്ങളില്‍ പുലര്‍ച്ചെ ബെഡില്‍ നിന്ന് എണീക്കാന്‍ മടിച്ചു അലാറം വീണ്ടും വീണ്ടും സ്നൂസ് ചെയ്ത് മടി പിടിച്ചു കിടക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകള്‍... കാഴ്ചകള്‍..സ്വപ്‌നങ്ങള്‍..
ജിബ്രാന്റെ കാല്‍പ്പനികത നിറഞ്ഞ വചനങ്ങള്‍ ഓര്‍ത്തുപോവുന്നു..
"I often picture myself living on a mountain top, in the most stormy country in the world. Is there such a place? If there is I shall go to it someday and turn my heart into pictures and poems.."

1842ഇല്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‍ മലബാറിലെ കളക്റ്റരായിരുന്ന എച്. വി. കൊണോലിയായിരുന്നു നിലമ്പൂരില്‍ തേക്ക്‌ പ്ലന്റഷന് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ കീഴിലെ ഒരു ഫോറെസ്റ്റ് ഓഫീസര്‍ ആയിരുന്ന ചാത്തു മേനോന്റെ സഹായത്തോടെ നിലമ്പൂര്‍ പ്രദേശമാകെ അദ്ദേഹം തേക്ക്‌ തോട്ടങ്ങള്‍ ഉണ്ടാക്കി. ചാലിയാര്‍ പുഴയ്ക്കു സമാന്തരമായി അരുവക്കോടില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ആ തേക്കിന്‍ തോട്ടത്തിനു കനോല്ലി സായ്പ്പിന്റെ സ്മരണാര്‍ത്ഥം കനോല്ലി പ്ലോട്ട് എന്നാണു പേര്. നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെ 2.31 ഹെക്ടറില്‍ കൊണോലി പ്ലോട്ട് വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്‍ടെഷന്‍ ആണിത്.

മലബാറിലെ പ്രമുഖ നദികളെയെല്ലാം ബന്ധിപ്പിച്ചു കനാല്‍ നിര്‍മ്മിച്ച്‌ കായല്‍ ഗതാഗതത്തിലൂടെ പ്രദേശത്തിന്റെ വികസനത്തിന് തുടക്കം കുറച്ചത് കൊണോലി തന്നെ. വടക്ക് കോരപ്പുഴയെയും തെക്ക്‌ കല്ലായി പുഴയെയും [ചാലിയാര്‍] ബന്ധിപ്പിച്ചു കനാല്‍ നിര്‍മ്മിച്ചു. മധ്യകേരളത്തില്‍ കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറം മുതല്‍ മതിലകം, തൃപ്രയാര്‍, ചേറ്റുവ, ചാവക്കാട്, വഴി പൊന്നാനി വരെ നീണ്ടു കിടക്കുന്ന 'കനോലി കനാല്‍' നിര്‍മ്മിക്കാന്‍ ഉത്തരവിട്ടതും ഈ കൊണോലി സായ്പ്പ് തന്നെ.


നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ ഗൂഡല്ലുര്‍ പോകുന്ന വഴിയിലാണ് തേക്ക് മ്യൂസിയം- ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം! കേരള ഫോറെസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസില്‍ 1995 ഇലാണ് ഈ മ്യൂസിയം തുടങ്ങുന്നത്. തേക്കിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ബാധിക്കുന്ന കീടങ്ങള്‍, രോഗങ്ങള്‍, വളപ്രയോഗങ്ങള്‍, മരം മുറിക്കല്‍ എന്നിവയെല്ലാം ചിത്രങ്ങളുടെയും ശബ്ദത്തിന്റെയും സഹായത്തോടെ ഇവിടെ വിവരിക്കുന്നു. കൂടാതെ ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങളും വസ്തുതകളും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.



വലതു വശത്ത്‌ കാണുന്ന ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും ടിക്കറ്റ്‌ എടുത്ത് മുളങ്കാടുകള്‍ തണല്‍ വിരിക്കുന്ന ടാറിട്ട വീഥിയിലൂടെ മുകളിലേക്ക് നടക്കാം..
കൊണ്ടറിനോട് ചേര്‍ന്ന് വലതു വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യമുണ്ട്.

വീഡിയോ ക്യാമറ അനുവദനീയമല്ല എന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും ഒരു ന്യൂലി മാരീഡ് കപ്പിള്‍സ് അവരുടെ വെഡിംഗ് ആല്‍ബത്തില്‍ അഭിനയിക്കുന്ന കാഴ്ച ഞാനിവിടെ കണ്ടു. ഫീസ്‌ അടച്ചാല്‍ ആല്‍ബം ഷൂട്ടിങ്ങിനും ഇവിടെ അനുവാദം കിട്ടും.



ഭൂമിയുടെ രക്ഷകനായി വൃക്ഷത്തെ കാണിക്കുന്ന ശില്‍പം! ശില്‍പ്പത്തെ ചുറ്റി 2 വഴികള്‍ സമാന്തരമായി മുകളിലേക്ക് പോകുന്നു. ഇടതുവശത്തെ വഴിയിലൂടെ അല്പം നടന്നു ചെന്നെത്തുനത് മ്യൂസിയത്തിന്റെ വാതില്‍ക്കല്‍..






സന്ദര്‍ശകര്‍ക്ക് സ്വാഗതമോതി മ്യൂസിയത്തിന്റെ കവാടത്തെ അലങ്കരിക്കുന്ന 55 വര്‍ഷം പ്രായമുള്ള ഒരു തേക്ക് മരത്തിന്റെ വേരുപടലം..
35 മീറ്ററില്‍ കൂടുതലാണ് നിലമ്പൂര്‍ കാടുകളിലെ തേക്ക് മരങ്ങളുടെ ശരാശരി ഉയരം. കൂടുതല്‍ ആഴത്തില്‍ പോകുന്ന ഒരു തായ് വേര് ഇല്ലാതെ കൂടുതല്‍ പന്തലിച്ചു വളരുന്ന ഈ വേര്പടലമാണ്‌ ഈ അതികായന്മാരെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫ ടവറിനു ഫൌണ്ടേഷന്‍ സ്ലാബ് കൊടുത്തിരിക്കുന്നത് 7000-ഇല്‍ പരം ചതുരശ്രമീറ്ററില്‍ കൂടുതല്‍ ആണെന്നോര്‍ക്കുക.

മണ്ണൊലിപ്പും ഉരുള്‍ പൊട്ടലുകളും വൃക്ഷങ്ങള്‍ തടുക്കുന്നതെങ്ങനെ എന്നതിന് നല്ലൊരു ഉദാഹരമാണ് ഈ വേരുപടലത്തിന്റെ പ്രദര്‍ശനം. മണ്ണും മരവും തമ്മിലുള്ള ദൃഡബന്ധത്തിന്റെ ദൃഷ്ടാന്തം!



ഏതെങ്കിലും ഒരു ഇനത്തില്‍ പെട്ട സസ്യ/വൃക്ഷത്തിന്‌ മാത്രമായി ഒരു മ്യൂസിയം ഒരുക്കിയിരിക്കുന്നത് ലോകത്ത് തന്നെ അപൂര്‍വമാണ്. തേക്ക് കൃഷിയുമായി നിലമ്പൂരിനുള്ള ചരിത്രപരമായ ബന്ധം തന്നെയാണ് ഈ ഉദ്യമത്തിന് പിന്നില്‍. നിലമ്പൂര്‍ കാടുകളിലും അതിന്റെ തെക്കു-കിഴക്ക് ഭാഗമായ പറമ്പിക്കുളം വന്യജീവി മേഖലയിലും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സ്വാഭാവികമായി വളര്‍ന്നു വന്ന തേക്ക്‌ മരങ്ങളാണ് കണ്ണിമാറ തേക്ക്‌. മലയാറ്റൂര്‍ മേഖലയിലും വളര്‍ന്ന 3 മീറ്ററില്‍ കൂടുതല്‍ ചുറ്റളവുള്ള തേക്കിന്‍ തടികളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.









തേക്ക്‌ തടിയില്‍ തീര്‍ത്ത ഉരുവും പത്തായപ്പുരയും തേക്ക്‌ തൂണുകളും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കോഴിക്കോട് നഗരത്തിനു ലോകഭൂപടത്തില്‍ സ്ഥാനം കൊടുത്ത ഉരുവിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത് നിലമ്പൂര്‍ കാട്ടിലെ തേക്കിന്‍ തടികളാണ്.

തെക്കിനേ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരമുള്ള ഒരു മിനി ലൈബ്രറി ഇവിടെയുണ്ട്. ദൃശ്യ-ശ്രാവ്യ സൌകര്യങ്ങളുള്ള ഡോക്യുമേന്റരികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മിനി തിയേറ്ററും 2 നിലകളുള്ള ഈ കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.


ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ തേക്ക് മരങ്ങളുടെ വിന്യാസവും അവയുടെ ഇനം തിരിച്ചുള്ള വിവരങ്ങളുമടങ്ങിയ പ്രദര്‍ശനം.
മ്യൂസിയത്തിന്റെ വിശദമായ വിവരണത്തിന്
നിരക്ഷരന്റെ ബ്ലോഗ്‌ കാണുക.


മ്യൂസിയത്തിന്റെ ബാക്ക് സൈഡ് വ്യൂ.

തടാകക്കരയിലൂടെ ചുറ്റിവളഞ്ഞു പോകുന്ന കരിങ്കല്ല് പാകിയ നടവഴി ചെന്നെത്തുന്നത് ജൈവവിഭവ ഉദ്യാനത്തിന്റെ കവാടത്തിലാണ്.





കവാടം കടന്ന് ഉദ്യാനത്തിലേക്ക്‌..


പൂന്തോട്ടത്തിനു നടുവിലൂടെ 800 മീറ്ററോളം നീളത്തില്‍ നടപ്പാത ചുറ്റി വളഞ്ഞു പോകുന്നു. ഇതിനു ഒരു വശത്ത്‌ കുറ്റിചെടികളും മുളങ്കാടുകളും വലിയ തേക്ക് മരങ്ങള്‍ ഉള്‍പ്പെടെ പലജാതി വൃക്ഷങ്ങളും വളര്‍ന്നു നില്‍ക്കുന്നു. പലജാതി പക്ഷികളുടെയും ഇഴജന്തുക്കളുടെയും വാസസ്ഥാനമാണിത്.
50 സ്പീഷീസില്‍ പെട്ട നാടന്‍ മരങ്ങളും നീലഗിരിക്കുന്നുകളിലെ ഇലപൊഴിയും കാടുകളില്‍ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന 136 തരം അപൂര്‍വയിനം വൃക്ഷങ്ങളും ഇക്കൂട്ടത്തിലുണ്ട്. നിലമ്പൂരിലെ കാലാവസ്ഥ ഇത്തരം വൃക്ഷങ്ങള്‍ക്ക് അനുയോജ്യമാണ്. ഇവയുടെ നാടന്‍/ശാസ്ത്രീയനാമങ്ങള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി വൃക്ഷങ്ങളില്‍ പതിച്ചിരിക്കുന്നു.
58 തരം പക്ഷികളെ-നാടനും ദേശാടകരും- ഈ വലിയ പൂന്തോട്ടത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 150ഇല്‍ പരം സ്പീഷീസില്‍ പെട്ട ഔഷധ സസ്യങ്ങളുടെ ഒരു ഉദ്യാനവും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.



ഗ്രീന്‍ ഹൗസില്‍ വെള്ളം സ്പ്രേ ചെയ്തു താപനില താഴ്ത്തി ഇവിടെ ഓര്‍ക്കിഡുകളെ സംരക്ഷിക്കുന്നു. 60 വിദേശ ഇനങ്ങളടക്കം നൂറോളം തരം ഓര്‍ക്കിഡുകള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു.







വിവിധവര്‍ണങ്ങളില്‍ പുഷ്പിച്ചു നില്‍ക്കുന്ന ആമ്പല്‍ക്കുളങ്ങള്‍ ..താമരക്കുളങ്ങള്‍..













ചിത്രശലഭങ്ങളുടെ പ്രജനനത്തെ സഹായിക്കുന്ന സീനിയപ്പൂക്കളുടെ പത്തോളം തോട്ടങ്ങള്‍ ഇവിടെയുണ്ട്. ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍ ഈ പൂന്തോട്ടങ്ങളില്‍ പാറിക്കളിക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്.





ചിത്രമെടുക്കലില്‍ മുഴുകി പരിസരം മറന്നുളള നില്‍പ്പിനിടെ പുറകില്‍ നിന്നു മൊഴി:
'എക്സ്ക്യൂസ് മി'
സ്വാഭാവികമായി പൊന്തി വന്ന 'യെസ്, യു കാന്‍ കിസ് മി' എന്ന മറുമൊഴി കടിച്ചമര്‍ത്തി പിന്തിരിഞ്ഞു നോക്കുമ്പോള്‍ [കലാലയ ജീവിതത്തിന്റെ നല്ല കാലത്തെ ഓര്‍മിപ്പിക്കുന്ന ഈ നല്ല ശീലങ്ങള്‍ എന്ത് കൊണ്ടോ പൂര്‍ണ്ണമായി ഒഴിവാക്കാനാവുന്നില്ല] വാഴക്കൂമ്പിന്റെ നിറമുള്ള യൂണിഫോമണിഞ്ഞ ഒരുപാട് മാടപ്രാക്കളുടെ കൂടെ പുഞ്ചിരിയോടെ കുറച്ചു പെന്‍ഗ്വിന്‍സ്. നടവഴി തടഞ്ഞു കൊണ്ടാണ് എന്റെ നില്‍പ്പ്. അല്‍പ്പം ദൂരെ താഴേക്കു വളഞ്ഞു പോകുന്ന താമരക്കുളത്തിനു സമീപം നടക്കുന്ന ഷൂട്ടിലാണ് എല്ലാവര്ക്കും താല്പര്യം. ഏതെങ്കിലും താരത്തെ നേരിട്ട് കാണാമെന്ന ആര്‍ത്തിയാവാം, തിന വാരി വിതറിയത് കണ്ടിട്ടെന്ന പോലെ പ്രാവുകലെല്ലാം അങ്ങോട്ട്‌ കുതിക്കുന്നു. നടക്കുന്നത് കല്യാണആല്‍ബത്തിലെ പാട്ട് സീന്‍ ഷൂട്ടിങ്ങാണെന്ന് അറിയുമ്പോള്‍ പോയ സ്പീഡില്‍ തന്നെ തിരിച്ചു വരും.

നമ്മുടെ ഷൂട്ട്‌ തുടരാം..








പൂന്തോട്ടത്തിനു പ്രദക്ഷിണം വെച്ച് മ്യൂസിയത്തിന്റെ ഇടതു വശത്തെ വഴിയിലൂടെ ഗയ്റ്റിലെക്ക് മടക്കയാത്ര..

[ആഡ്യന്‍പാറ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളുമായി നിലമ്പൂര്‍ ‍യാത്ര തുടരും..]

ref : വില്യം ലോഗന്റെ മലബാര്‍ മാന്വല്‍
ഇവിടെ തുറക്കുക.
wikitravel
wikipedia


അനുബന്ധം:
തിരുവാതിര ഞാറ്റുവേല തുടങ്ങുകയാണ്.
ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ വീഴുന്ന ഓരോ ബീജവും മുള പൊട്ടുന്ന മണ്ണിലെ ഋതുവസന്തം!
വര്‍ഷങ്ങള്‍ പഴക്കമുള്ള നിലമ്പൂരിലെ കണ്ണിമാറ തേക്ക് മരമാണ് മുന്നില്‍.
വൃക്ഷതലപ്പിലൂടെ വീശിയടിക്കുന്ന തണുത്ത കാറ്റ്..
കാറ്റില്‍ പുതുമണ്ണിനൊപ്പം തേക്കിന്‍ പൂവിന്റെയും നേര്‍ത്ത ഗന്ധം..
ഇടവപ്പാതി കാറ്റിലും മഴയിലും ആടിയുലയുന്ന വടവൃക്ഷത്തിന്റെ ഒരു ചിത്രമാണ് മനസ്സില്‍.
തായ്തടിയുടെ ലെവലില്‍ നിന്നും മുകളിലേക്കുള്ള ഒരു പേര്‍സ്പെക്റ്റിവ് വ്യൂ..
"..........!!"
18mm വൈഡ് ആംഗിള്‍ ലെന്‍സിന്റെ ഫ്രെയിമിലും വൃക്ഷത്തലപ്പുകള്‍ ഒതുങ്ങാതെ..
അതെ..
ക്യാമറയുടെ ഫ്രെയിം വിട്ടു വൃക്ഷം വളരുകയാണ്.
വേരുകള്‍ പാമ്പുകളെപ്പോലെ മണ്ണിലിഴഞ്ഞു ആഴങ്ങളെ തേടുന്നു..
കോടാലിയുടെ വായ്ത്തല വീണു മുറിവ് പറ്റിയ വേരുകള്‍ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ പുതുജീവന്‍ തേടുന്നു..
ആരണ്യത്തിന്റെ ആകാശവും വിട്ടു അന്തരീക്ഷത്തിന്റെ അതിരുകള്‍ തേടി വൃക്ഷം വളരുകയാണ്.
പിന്നെ ഓസോണ്‍ പാളിയുടെ ദ്വാരങ്ങള്‍ക്കും മീതെ.. ഒരു വന്‍ കുടയായി..ഭൂമിക്കു മീതെ ഒരു ഹരിതകമ്പളം പോലെ..


നിലമ്പൂര്‍ -3യാത്ര

Thursday, July 15, 2010

നിലമ്പൂര്‍ യാത്ര-1

ജാലകത്തിലൂടെയുള്ള പുറംകാഴ്ചകള്‍ കാണുക എന്നതിലുപരി യാത്രകള്‍ സമ്മാനിക്കുന്നത് ഒരു നാടിന്‍റെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള ചില തിരിച്ചറിവുകളാണ്. ബിരുദപഠനത്തിനു ചരിത്രമോ സോഷ്യോളജിയോ അതോ സാങ്കേതികവിഷയങ്ങളോ എന്ന കണ്ഫ്യൂഷന്റെ ഹാങ്ങോവര്‍ ആവാം ചില സ്ഥലങ്ങളുടെ ഗതകാലചരിത്രവും അതുമായി ബന്ധപ്പെട്ട പുരാണകഥകളും എന്റെ ഇഷ്ടവിഷയങ്ങളാണ്. ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഉപന്യാസങ്ങള്‍ക്ക് വേണ്ടി പഠിച്ചു തള്ളിയ വര്‍ഷങ്ങളുടെയും തിയ്യതികളുടെയും വരികണക്കെടുപ്പുകള്‍ക്കും രാജാക്കന്മാരുടെ ഭരണ പരിഷ്ക്കാരങ്ങള്‍ക്കുമപ്പുറം സംസ്കാരങ്ങളുടെ ഇന്നലെകളാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

ഇത്തവണ നാട്ടിലെത്തുന്നതിന് മുന്‍പേ തന്നെ വീട്ടുകാര്‍ക്ക് വലിയ സന്തോഷം. കൂട്ടുകാരാരും നാട്ടിലില്ലല്ലോ..ഇനിയിപ്പോ യാത്ര പോകാനൊക്കെ എന്ത് ചെയ്യും?! ആരും കൂട്ടില്ലാതെ എങ്ങോട്ടും പോകാതെ വീട്ടിലിരുന്നോളുമെന്നു വിചാരിച്ചു കാണും; പാവങ്ങള്‍.

എന്നത്തെയും പോലെ ഏതെങ്കിലും കാട്ടിലെക്കോ ഹൈറേഞ്ച് ലേക്കോ പോകണമെന്ന് തന്നെയാണ് കരുതിയിരുന്നത്. കോരിച്ചൊരിയുന്ന ഈ ജൂണിലെ മഴക്കാലത്ത് ഒറ്റയ്ക്ക് ഒരു വനയാത്ര അല്പം റിസ്ക്‌ ആകുമെന്ന് തോന്നി. വണ്ടിയുടെ പാര്‍ട്സ് ചാക്കില്‍ പെറുക്കിയെടുത്തു മടങ്ങേണ്ട സ്ഥിതിയും വന്നേക്കാം. ഹൈറേഞ്ച് ലെ റോഡുകളൊക്കെ ഇപ്പൊ ആ പരുവത്തിലാണ് കിടക്കുന്നത്. കൂടാതെ തലേ ദിവസം മനോരമ ന്യൂസിന്റെ ക്യാമറ സംഘം അകപ്പെട്ട ഉരുള്‍ പൊട്ടലിന്റെ ചില ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതോടെ ഒരു തീരുമാനമായി.

കുത്തനെയുള്ള കയറ്റിറക്കങ്ങളും മലമടക്കുകളും പാറക്കെട്ടുകളുമൊന്നുമില്ലാതെ സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നു കിടക്കുന്ന ഒരു സമതലപ്രദേശം. മലരണിക്കാടുകളും കാട്ടു ചോലകളും ചെറിയ ചില വെള്ളചാട്ടങ്ങളും വന്‍തേക്കിന്‍മരങ്ങള്‍ തണല്‍ വിരിക്കുന്ന സൂര്യപ്രകാശം അരിച്ചരിച്ചു വീണു പുള്ളികുത്തുകള്‍ തീര്‍ക്കുന്ന വീഥികളുമായി കേരളത്തിലെ എയര്‍കണ്ടിഷന്‍ഡു ഡെസ്റ്റിനഷന്‍. അതാണ്‌ നിലമ്പൂര്‍.
ജൂണ്‍ 17.
രാവിലെ 4 മണിക്ക് തന്നെ അലാറം വെച്ച് ഉണര്‍ന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി പെട്ടെന്ന് തന്നെ യാത്രയാരംഭിച്ചു. ചെറുതായി മഴ പെയ്യുന്നുണ്ട്..വണ്ടി ഇരിഞാലകുട-പെരിഞ്ഞനം റൂട്ടില്‍ കടന്നു മൂന്നുപീടിക സെന്ററില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞു ദേശീയപാത 17 ലൂടെ [കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ട്] ഗുരുവായൂര്‍ ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്നു. സൂര്യോദയത്തിനു ഇനിയും സമയമുണ്ട്.


സൂര്യോദയത്തിനു മുന്‍പത്തെ നാട് വെളിച്ചം വീഴുന്ന വീഥികളിലൂടെ..

വിളക്കിനു മുന്നില്‍ ചിറകു കരിഞ്ഞു വീഴുന്ന ഈയല്‍ക്കൂട്ടങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ട് റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിന് മുന്നില്‍ മഴത്തുള്ളികള്‍ പൊഴിഞ്ഞു വീഴുന്നു.
തൃപ്രയാര്‍ നിന്ന് ഇന്ധനമടിച്ചു ശ്രീരാമക്ഷേത്ര നടയിലൂടെ..
ക്ഷേത്രത്തില്‍ നിന്നും ഭക്തിഗാനങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്. അകമ്പടിയായി പട്ടുപാവാടയും കസവ് സാരികളുമായി റോഡില്‍ ഭക്തജനങളുടെ തിരക്കിട്ട ചലനങ്ങള്‍..നടയിലേക്കു തിരിയുന്ന കമാനത്തിനു അല്പം നീങ്ങി വണ്ടി അല്‍പ നേരം നിര്‍ത്തിയിട്ടു. മൂന്നു വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ദിവസേന പൊയ്ക്കൊണ്ടിരുന്ന വഴി..കണ്ണില്‍ കണ്ടവരെ മുഴുവന്‍ കളിയാക്കി കലമ്പല്‍ കൂട്ടി ആര്‍മാദിച്ചു നടന്നിരുന്ന പഴയകാലം. ഇന്ന് ഈ സ്ഥലത്ത് ഒരു വല്ലാത്ത അപരിചിതത്വം തോന്നുന്നു.

പുലര്‍ച്ചെ വണ്ടികളില്‍ ആദ്യ ട്രിപ്പിനു തയ്യാറെടുക്കുന്ന ഡ്രൈവര്‍മാരും കണ്ടക്ട്ടര്‍മാരും ഉന്തുവണ്ടി തട്ടുകടകള്‍ക്ക് ചുറ്റുമായി കൂടി നില്‍ക്കുന്നു. ചായ കുടിച്ചു വീണ്ടും യാത്ര.. മഴക്കാലമായത് കൊണ്ടാവാം റോഡില്‍ പുലര്‍ച്ചെ തിരക്ക് കുറവാണ്. ഇടയ്ക്കു മഴവെള്ളത്തിലൂടെ ഇരമ്പി പായുന്ന വാഹങ്ങളുടെ മുഴക്കങ്ങള്‍..

ഗുരുവായുരും കുന്നംകുളവും കഴിഞ്ഞു പെരുമ്പിലാവില്‍ നിന്നും വലത്തോട്ടു തിരിഞ്ഞു പട്ടാമ്പി വഴി യാത്ര..ഗുരുവായൂര്‍ കോഴിക്കോട് ദേശീയപാത 17 ഇല്‍ നിന്നൊരു നിന്നൊരു ഡീവിയെഷന്‍. കോഴിക്കോട് റൂട്ട് നേരെ പോയാല്‍ കുറ്റിപ്പുറം-മലപ്പുറം-മഞ്ചേരി വഴിയും നിലമ്പൂര്‍ക്ക് പോകാം. അല്പം വളഞ്ഞ വഴിയാണ്. അതുകൊണ്ടാണ് പട്ടാമ്പി-പെരിന്തല്‍മണ്ണ-നിലമ്പൂര്‍ വഴി തിരഞ്ഞെടുത്തത്. ദേശീയപാതയ്ക്ക് ഇരുവശത്തെയും വരണ്ട മണപ്പുറത്തെ കാഴ്ചകള്‍ക്ക് വിപരീതമായി ജാലകത്തിനപ്പുറം പച്ചപ്പുള്ള ഗ്രാമീണകാഴ്ചകള്‍..അമ്പലങ്ങളില്‍ നിന്നുള്ള സുപ്രഭാതവും ദേവീസ്ത്രോത്രങ്ങളും പള്ളികളില്‍ നിന്നും ബാങ്ക് വിളികളും ഇടവിട്ട്‌ കേള്‍ക്കുന്നു.


ഉദയമായ്...


വറുതിയുടെ ദുരിതപര്‍വ്വം മറന്ന്, വര്‍ഷക്കാലത്തെ ജലസമൃദ്ധിയില്‍ നിള..



ഉണരുന്ന നഗരം..പട്ടാമ്പി പട്ടണം- ഒരു പുലര്‍കാല കാഴ്ച



മനോഹരമായ കാഴ്ചകളാണ് റോഡിനു ഇരുവശവും.
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ക്കിടയിലായി അങ്ങിങ്ങ് കൊച്ചു കൊച്ചു വീടുകള്‍..
നെല്‍ വയലുകള്‍ക്ക് അതിരിട്ടു കൊണ്ട് കടും പച്ചനിറത്തില്‍ അവ്യക്തമായി ചക്രവാളത്തില്‍ തെങ്ങിന്‍ തലപ്പുകളുടെ നിര..
നേരെ നീണ്ടു പോകുന്ന വീതി കുറഞ്ഞ റോഡില്‍ ഗ്രാമീണജീവിതത്തിന്റെ നേര്‍കാഴ്ചകള്‍..
ഇവിടെ വീശിയടിക്കുന്ന ഈ തണുത്ത പാലക്കാടന്‍ കാറ്റില്‍ ഒരു ഭ്രാന്തന്റെ പരിഹാസച്ചിരിയുടെ മുഴക്കം കേള്‍ക്കുന്നുണ്ടോ?!
ജീവിതത്തിന്റെ ക്ഷണഭംഗുരതയെപ്പറ്റി ബോധ്യം വരാതെ ലൗകികസുഖങ്ങള്‍ തേടിയുള്ള മനുഷ്യന്റെ ഓട്ടപ്പാച്ചിലിനെ കളിയാക്കിയുള്ള ഒരു ദാര്‍ശനികന്റെ പൊട്ടിച്ചിരി!

"കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിതചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില് കഴകത്തിനെത്തി നില്‍ക്കുമ്പോള്‍
കോലായിലീകാലമൊരു മന്തുകാലുമായ്‌ തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍ തന്‍ കുന്നിലെക്കീ മേഘകാമങ്ങള്‍ കല്ലുരുട്ടുന്നു.."

നാറാണത്തു ഭ്രാന്തന്‍ കല്ലുരുട്ടിയ രായിരനെല്ലൂര്‍ മലയാണ് മുന്നില്‍.

പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണക്ക് പോകുമ്പോള്‍ കൊപ്പം ജങ്ങ്ഷനില്‍ നിന്നും ഇടത്തോട്ടു വളാഞ്ചെരിക്കു പോകുന്ന വഴി 4 കിലോമീറ്റര്‍ പോയാല്‍ രായിരനെല്ലൂര്‍ മലയിലെത്താം. ഗുരുവായൂര്‍ കോഴിക്കോട് വഴിയിലൂടെയാണ് യാത്രയെങ്കില്‍ വളാഞ്ചേരി നിന്ന് കൊപ്പം റൂട്ടില്‍ 8 കിലോമീറ്റര്‍ പോയാല്‍ മലയിലെത്താം. പുലര്‍ച്ചെ മഞ്ഞുമൂടി കിടക്കുകയാണ് രായിരനെല്ലൂര്‍.



എന്തുകൊണ്ട് നാറാണത്തു ഭ്രാന്തന്‍ ഇവിടത്തന്നെ കല്ലുരുട്ടി പരീക്ഷണം നടത്തി എന്നതിന് പെട്ടെന്ന് തന്നെ ഉത്തരം കിട്ടും. കാരണം തന്‍റെ ഫിലോസഫിക്കല്‍ തിയറി അപ്ലൈ ചെയ്തു നോക്കാന്‍ പറ്റിയ വേറെ സ്ഥലമൊന്നും ആ ഭാഗത്ത് വേറെയില്ല. ഇങ്ങനെയൊരു സമതല പ്രദേശത്തു നെല്‍ വയലുകള്‍ക്ക് മദ്ധ്യേ ഇങ്ങനെയൊരു കുന്നു ഉയര്‍ന്നു നില്‍ക്കുന്ന കാഴ്ച കൌതുകകരമാണ്. അതും അധികം പരപ്പില്ലാത്ത കുത്തനെയൊരു ഭീമന്‍ മല.

രായിരനെല്ലൂര്‍ മലയില്‍ 20 അടി ഉയരമുള്ള ഒരു പ്രതിമയുണ്ട്. വലിയൊരു പാറക്കല്ല് മലമുകളിലേക്ക് ഉരുട്ടിക്കയറ്റുന്ന നാറാണത്ത് ഭ്രാന്തന്റെ കരിങ്കല്ലിലുള്ള ഒരു പ്രതിമ! താഴെ താഴ്വാരത്തിലെ റോഡില്‍ നിന്നെ ഈ പ്രതിമ കാണാം. പുറമേക്ക് അധികമൊന്നും അറിയപ്പെടാത്ത ഒരു തദ്ധേശീയനാണ് ഇതിന്റെ ശില്പി. പുലര്‍ച്ചെ 7 മണിക്ക് മലയില്‍ മഞ്ഞു മൂടിയിരുന്ന കാരണം എനിക്ക് പ്രതിമ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല.


ഈ കമാനത്തിലൂടെ പടികള്‍ കയറിപ്പോയാല്‍ മലമുകളിലെത്താം.

വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം നടന്നാണ് മല കയറേണ്ടത്.

500 അടി ഉയരത്തില്‍ 300 ഏക്കറിലായി പരന്നു കിടക്കുന്ന ഈ മലയുടെ മുകളില്‍ ഒരു ഭഗവതി ക്ഷേത്രമുണ്ട്. നാറാണത്ത് ഭ്രാന്തന് ദേവി ദര്‍ശനം നല്‍കി എന്ന് വിശ്വസിക്കപെടുന്ന സ്ഥലത്താണ് ക്ഷേത്രം പണിതിരിക്കുന്നത്. ദേവി ദര്‍ശനം നല്‍കിയത് ഒരു തുലാമാസം ഒന്നാം തിയ്യതിയാണെന്ന് വിശ്വസിച്ചു എല്ലാ തുലാം ഒന്നാം തിയ്യതിയും ഇവിടെ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ഈ ദിവസം ആയിരങ്ങള്‍ രായിരനെല്ലൂര്‍ മല സന്ദര്‍ശിക്കുന്നു. ദേവിയുടെ കാല്‍പ്പാടു പതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന ആണ്ടില്‍ എല്ലാ കാലത്തും വെള്ളമുള്ള കാല്പ്പാടിന്റെ ആകൃതിയിലുള്ള പാറയിലുള്ള ഒരു വലിയ ജലസംഭരണിയും ഇവിടെയുണ്ട്. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ക്കും ഭക്തജനങ്ങള്‍ക്കുള്ള പുണ്യാഹമായും ഈ ജലമാണ് ഉപയോഗിക്കുന്നത്.

ഏതു സമയത്തും മഴ പെയ്തെക്കാവുന്ന കാലാവസ്ഥയില്‍ പാറക്കെട്ടുകളിലൂടെയുള്ള മലകയറ്റം അപകടകരമായെക്കാവുന്നത് കൊണ്ട് ഞാന്‍ ആ ശ്രമത്തിനു മുതിര്‍ന്നില്ല. വളാന്ജെരിയിലെ സുഹൃത്ത് രാജേഷിന്റെ വിവരണം കേട്ടാണ് എന്നെങ്കിലും ഈ മല കാണണമെന്ന് മനസ്സില്‍ കരുതിയത്. അവന്‍ നാട്ടിലുണ്ടായിരുന്നെകില്‍ മഴയെ അവഗണിച്ചും ഞങ്ങളീ മല കയറിയേനെ. രാജേഷിന്റെ വീട്ടുകാരുടെയും പിന്നെ ചില നാട്ടുകാരുടെയും വിവരണങ്ങളില്‍ നിന്നും ഈ പ്രദേശത്തെ പറ്റി കൂടുതല്‍ അറിഞ്ഞു. കേരളത്തിലെ ഇന്ന് നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ ആരംഭമായി പ്രചരിച്ചിട്ടുള്ള ആ നാടന്‍ ഫോക്ക് ലോര്‍ പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്ത്,ദി മാഡിന്റെ ബ്രാദെഴ്സായ മേഴത്തൂര്‍ അഗ്നിഹോത്രിയുടെ മേഴത്തൂര്‍ ഭവനം [പട്ടാമ്പിക്ക് സമീപമുള്ള തൃത്താലയില്‍], പാക്കനാര്‍ ക്ഷേത്രം, [പട്ടാമ്പിക്ക് സമീപമുള്ള ഏറാറ്റിങ്ങല്‍ ]എല്ലാം പാലക്കാട് ജില്ലയിലെ ഈ അടുത്തടുത്ത പ്രദേശങ്ങളിലാണ്. പട്ടാമ്പി എത്തുന്നതിനു തൊട്ടു മുന്‍പ് പാക്കനാര്‍ ക്ഷേത്ത്രത്തിലേക്ക് തിരിയുന്ന വഴിയില്‍ ബോര്‍ഡ്‌ വെച്ചത് കണ്ണില്‍ പെട്ടിരുന്നു.

എന്നെങ്കിലും വീണ്ടും വരണമെന്ന ആഗ്രഹവുമായാണ് ഞാന്‍ യാത്രയാവുന്നത്.

പാലക്കാടന്‍ ജില്ലയിലെ ഹ്രസ്വപര്യടനത്തിനു ശേഷം ജില്ലാ അതിര്‍ത്തി വിട്ടു മലപ്പുറം ജില്ലയിലേക്ക്..



മലപ്പുറം ജില്ലയുടെ ഫുട്ബോള്‍ ഭ്രാന്തിന്റെ ദൃഷ്ടാന്തങ്ങള്‍ എവിടെയും കാണാം. ലോകമെമ്പാടും ഏറ്റവുമധികം ആരാധകരുള്ള ബ്രസീലിനും അര്‍ജന്ടീനക്കും മാത്രമല്ല, തങ്ങളുടെ രാജ്യം ലോകകപ്പ്‌ കളിക്കുന്നു എന്ന അറിവ് പോലുമില്ലാത്ത ഭൂരിപക്ഷം ജീവിക്കുന്ന ഐവറി കോസ്റ്റിന് പോലും ഇവിടെ നൂറുകണക്കിന് ആരാധകരുണ്ട്. അവര്‍ക്ക് വേണ്ടി ആയിരങ്ങള്‍ മുടക്കി വലിയ ഫ്ലക്സ് ബോര്‍ഡുകള്‍ ഒരുക്കി ജയ് വിളിക്കുന്നു. ടിവിയില്‍ വാര്‍ത്ത കാണുമ്പോള്‍ മലപ്പുറം ജില്ലയിലെ ഏതെങ്കിലും കോണില്‍ നടക്കുന്ന കാര്യങ്ങള്‍ എന്ന എന്റെ ധാരണ തിരുത്തേണ്ടി വന്നു. അക്ഷരാര്‍ത്ഥത്തില്‍ ഓരോ ബസ്‌ സ്റ്റൊപ്പുകളും ഫുട്ബോള്‍ ആരാധകര്‍ കയ്യേറിയിരിക്കുകയാണ്.



രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പോലും ഇടം കിട്ടാത്ത വിധത്തില്‍..
ഇന്ന് ബ്രസീല്‍ ആരാധകര്‍ വെക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നാളെ അര്‍ജന്റീന ആരാധകര്‍..
ബ്രസീലും അര്‍ജന്റീനയും കഴിഞ്ഞാല്‍ മലപ്പുറത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് യഥാക്രമം പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പയിന്‍, ഐവറി കോസ്റ്റ് എന്നീ ടീമുകള്‍ക്കാണ്. [ലോകകപ്പിന് മുന്‍പ്]

8 മണിയോടെ പെരിന്തല്‍മണ്ണയിലെത്തി. അവിടെ ബൈപാസ്‌ റോഡിലെ പ്രശസ്തമായ അന്നപൂര്‍ണ്ണ രെസ്റ്റൊരന്റില്‍ നിന്നും ചായ കഴിച്ചു ഒരു ഇടവീലക്ക് ശേഷം വീണ്ടും യാത്രക്ക് തയാറെടുത്തു.

നിലമ്പൂര്‍ക്ക് പെരിന്തല്‍മണ്ണ നിന്നും 42 കിലോമീറ്റര്‍ ഉണ്ട്. ഏകദേശം 2 മണിക്കൂറോളം യാത്ര.. അത്രത്തോളം സുഖകരമായ റോഡല്ലെങ്കിലും ഇരുവശത്തെയും വഴിയോരക്കാഴ്ചകള്‍ കണ്ണിനു കുളിര്‍മ നല്‍കുന്നതായിരുന്നു. ചെറുതായ കയറ്റിറക്കങ്ങള്‍ ഒക്കെയുള്ള വഴി.



കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍വേ റൂട്ടാണ് ഷോര്‍ണൂര്‍- നിലമ്പൂര്‍ പാത. മേട്ടുപ്പാളയം-ഊട്ടി(കുനൂര്‍)പാത പോലെ സ്വപ്നസമാനമായ ഒരു യാത്ര.. ചാലിയാറിന് സമാന്തരമായി നിലമ്പൂര്‍ കാടുകളികൂടെയാണ് പാത കടന്നു പോകുന്നത്. ഈയൊരു ട്രെയിന്‍ യാത്രയാണ് ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. സമയക്കുറവു മൂലം ഒന്നും നടന്നില്ല.

ഒന്നര നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയാണ് നിലമ്പൂര്‍ റയില്‍വേ തുടങ്ങിയത്. നിലമ്പൂര്‍ കാടുകളിലെ തേക്കിന്‍ തടികള്‍ ട്രെയിന്‍ വഴി കടത്തി തുറമുഖത്ത് എത്തിച്ചു ബ്രിട്ടനില്‍ എത്തിക്കുക തന്നെയായിരുന്നു ലക്‌ഷ്യം. തേക്കിന്‍ തടികളുടെ ലഭ്യത ക്രമേണ കുറഞ്ഞതാവാം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ നിലമ്പൂര്‍ റെയില്‍വേ നാശത്തിന്റെ പാതയില്‍ ഓടിത്തുടങ്ങി. പിന്നീട് സ്വാതന്ത്ര്യാനന്തരം രാഷ്ട്രത്തിന്റെ നാഡീവ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായുള്ള റെയില്‍വേ വികസനത്തില്‍ ഉള്‍പ്പെട്ടതോടെ ഷോര്‍ണൂര്‍ നിലമ്പൂര്‍ പാത വീണ്ടും പാളത്തിലായി.

സമതലപ്രദേശങ്ങള്‍ വിട്ടു സഹ്യവാന്റെ മടിത്തട്ടിലെ നീലഗിരികുന്നുകളിലേക്കുള്ള പ്രയാണം തുടങ്ങുകയാണ്. അന്തരീക്ഷത്തിനു തണുപ്പേറുന്നു...



ചാലിയാറിന്റെ തീരത്ത്‌ കൂടെയാണിപ്പോള്‍ എന്റെ യാത്ര. പുഴയ്ക്കു കുറുകെ തീര്‍ത്തിട്ടുള്ള പല ചെറിയ പാലങ്ങളെയും ബന്ധിപ്പിച്ചാണ് റോഡ്‌ കടന്നു പോകുന്നത്. മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ പല പാലങ്ങളിലും പൈപ്പ് ഇടുന്ന ജോലി നടക്കുന്നത് കാരണം വേഗത കുറച്ചാണ് യാത്ര. പാലങ്ങളില്‍ എത്തുമ്പോള്‍ താഴെ ചാലിയാറിന്റ കളകളാരവം കേള്‍ക്കാം.



തമിഴ്നാട് അതിര്‍ത്തിയിലെ നീലഗിരിക്കുന്നുകളില്‍ ഉത്ഭവിച്ചു നിലമ്പൂര്‍ കാടുകളിലൂടെയോഴുകി എടവണ്ണ , അരീക്കോട് കടന്നു മലപ്പുറം ജില്ലയില്‍ നിന്നും കോഴിക്കോട് ജില്ലയിലെ മാവൂര്‍, ഫറോക്ക് കടന്നു ബേപ്പൂരില്‍ വെച്ച് കടലില്‍ സംഗമിക്കുന്നു.ചാലിയാര്‍ ബേപ്പൂരില്‍ ബേപ്പൂര്‍ പുഴ എന്ന പേരില്‍ അറിയപ്പെടുന്നു.
വയനാട്‌ ജില്ലയില്‍ നിന്നും പല കൈവഴികളായി പുഴയൊഴുകി മലപ്പുറം ജില്ലയില്‍ വെച്ച് ചാലിയാറിനോട് ചേരുന്നുണ്ട്.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ നദിയാണ് ചാലിയാര്‍.



പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലാണ് ലോകത്തെ ആദ്യത്തെ തേക്ക്‌ പ്ലാന്റെഷന്‍ നിലമ്പൂരില്‍ തുടങ്ങുന്നത്. അതിനും വളരെ മുന്‍പ് മുതല്‍ക്കേ നിലമ്പൂര്‍ കാടുകളിലെ തേക്കും വീട്ടിയും കല്ലായിയിലെയും ഫറോക്കിലെയും തടി മില്ലുകളില്‍ ജലമാര്‍ഗ്ഗം എത്തിച്ചിരുന്നത് ചാലിയാര്‍പ്പുഴ വഴിയാണ്. വിദേശ രാജ്യങ്ങളില്‍ വരെ പ്രസിദ്ധമായിരുന്ന കോഴിക്കോട് ജില്ലയുടെ തീരപ്രദേശങ്ങളിലെ ഉരു നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന തടികള്‍ ചാലിയാര്‍പുഴ വഴി നിലമ്പൂര്‍ കാടുകളില്‍ നിന്നും ജലമാര്‍ഗ്ഗം എത്തിച്ചിരുന്നതാണ്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം വനനശീകരണം തടയുന്നതിന്റെ ഭാഗമായി കാട്ടില്‍ നിന്നും മരം മുറിക്കുന്നതിനു വിലക്ക് വന്നതോടെ കല്ലായിപ്പുഴയുടെ തീരത്ത്‌ ഒരുപാട് തടി മില്ലുകള്‍ പൂട്ടിപ്പോയി. ഉള്ളതില്‍ തന്നെ മരത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞു. എങ്കിലും ഇപ്പോഴും കേരളത്തിന്റെ തടിവ്യവസാടത്തിന്റെ കേന്ദ്രമായി കല്ലായി തുടരുന്നു.

നിലമ്പൂരില്‍ ചോലവനങ്ങള്‍ക്കു കിങ്ങിണി കെട്ടി, മലപ്പുറം ജില്ലക്ക് തെളിനീര് നല്‍കുന്ന ചാലിയാര്‍ കോഴിക്കോട് ജില്ലയിലെ 17 കിലോമീറ്റര്‍ പിന്നിടുമ്പോളെക്കും വിഷലിപ്തമാവുന്നു. ആരോഗ്യകരമായ സാഹചര്യങ്ങളില്‍ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ബഹുജനസമരമായിരുന്നു ശ്രീ കെ.എ.റഹ്മാന്റെ നേതൃത്വത്തില്‍ മാവൂരിലെ റയോന്‍സ് ഫാക്റ്ററിക്ക് എതിരെ നടന്ന ചാലിയാര്‍ സമരം.

1998ഇല്‍ എഴായിരത്തോളം വരുന്ന ഗ്രാമവാസികളുമായി അദ്ദേഹം ഫാക്റ്ററി പടിക്കല്‍ സത്യാഗ്രഹം തുടങ്ങി. അതിനു ശേഷം അദ്ദേഹത്തിന്റെ മരണശേഷം ചാലിയാറിന്റെ തീരവാസികള്‍ sulpher dioxide ശ്വസിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ കേരള മലിനീകരണ നിയന്ത്രണബോര്‍ഡ്‌ ഫാക്റ്ററി അടച്ചുപൂട്ടാന്‍ ഉത്തരവായി. പുഴയില്‍ കലര്‍ന്ന കാഡ്മിയം മൂലം വാഴക്കാട് പഞ്ചായത്തില്‍ മാത്രം കാന്‍സര്‍ രോഗബാധ വന്ന് 213 പേരാണ് മരിച്ചത്. സമീപസ്ഥ പ്രദേശങ്ങളില്‍ 79 പേരും.. മരിക്കുന്നതിനു മുന്‍പ് കെ. എ റഹ്മാന്‍ തന്റെ മരണശേഷം വ്യവസായലോബിക്കെതിരെയുള്ള സമരം തുടരുന്നതിന് തന്റെ മകനെ ചുമതലപ്പെടുത്തി. കാന്‍സര്‍ ബാധിതനായി മരിക്കുന്നതിനു 3 വര്‍ഷം മുന്‍പ് തന്നെ അദ്ദേഹം തന്റെ പേര് രോഗം വന്നു മരിച്ചവര്‍ക്ക് വേണ്ടിയുള്ള രെജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സ്വന്തം മരണം മുന്‍കൂട്ടി കണ്ട ഒരു ജനതയുടെ പ്രതിനിധിയായി..!

വായു-നദീജലമലിനീകരണത്തിന് എതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ ബഹുജനസമരമായിരുന്നു 1974ഇല്‍ തുടക്കം കുറിച്ച ചാലിയാര്‍ സമരം. ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള തീരവാസികളുടെ ഈ സമരത്തില്‍ നിന്ന് പ്രചോദനം കൊണ്ടാണ് പില്‍ക്കാലത്ത് വ്യവസായവല്‍ക്കരണത്തിന്റെ പേരില്‍ മരിക്കുന്ന നദികളുടെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് കേരളത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രക്ഷോഭങ്ങള്‍ നയിച്ചത്.


[നിലമ്പൂരിലെ തേക്ക്‌ മ്യൂസിയം, ആഡ്യന്‍പാറ വെള്ളച്ചാട്ടം വിശേഷങ്ങളുമായി നിലമ്പൂര്‍ യാത്ര തുടരും..]


നിലമ്പൂര്‍ യാത്ര-2