Friday, November 19, 2010

അതിരപ്പിള്ളി- ഒരു പുലര്‍കാലകാഴ്ച

അതിരപ്പിള്ളി -ഷോളയാര്‍ കാടുകളിലൂടെ ഷാനും സുഗീഷും ഹണീഷുമായി നടത്തിയ ചില പുലര്‍കാല യാത്രകളിലെങ്ങോ മനസ്സിലുദിച്ച ഒരു ചിത്രമുണ്ട്. ഉദിച്ചുയരുന്ന അരുണാഭയാര്‍ന്ന സൂര്യന്‍ പശ്ചാത്തലമായി, ചുവപ്പ് രാശി പടരുന്ന മേഘപടലങ്ങളുടെ കീഴില്‍, ഇരുവഴി പിരിഞ്ഞു കുതിച്ചു ചാടുന്ന വെള്ളച്ചാട്ടത്തിന്റെ താഴെ താഴ്വാരത്തില്‍ നിന്നുള്ള ദൃശ്യം! ഇതുവരെ അച്ചടിമാധ്യമത്തിലോ ദൃശ്യമാധ്യമത്തിലോ കണ്ടിട്ടില്ലാത്ത ഈ ദൃശ്യം താഴെ താഴ്വാരത്തില്‍ നിന്നും ക്യാമറയില്‍ പകര്‍ത്തുക.

[ഇതല്ല ആ ചിത്രം; ഇവിടെ നേരം പുലര്‍ന്നു പോയി..]

രണ്ടു മാസം മുന്‍പ് 'ലെഫ്റ്റ് ഹാന്‍ഡ്‌ സൈഡി'നെ നാട്ടില്‍ കൊണ്ട് വിടാന്‍ പോയപ്പോള്‍ ഈ ഒരു യാത്രക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയതാണ്. യാത്രകള്‍ പലതും അങ്ങനെയാണ്. മുന്‍കൂട്ടി നിശ്ചയിച്ച്, തയ്യാറെടുപ്പുകളൊക്കെ നടത്തി തീരുമാനിക്കുന്നതൊന്നും നടക്കാറില്ല.

രാത്രി 10 മണി കഴിഞ്ഞപ്പോഴാണ് സെറാഫി മാഷിനെ വിളിച്ചത്. "മാഷെ, നാളെ പുലര്‍ച്ചെ അതിരപ്പിള്ളി വിടാം?" മാഷിന്റെ ചിരി ഫോണില്‍.
"ചിരിക്കൊന്നും വേണ്ട. ഇപ്പൊ തീരുമാനിച്ചാല്‍ നടക്കും. ഞാനിപ്പോ ഹനീഷിനെയും വിളിക്കാം. വീഡിയോ ക്യാമറയുടെ കാര്‍ഡുകളൊക്കെ തപ്പിയെടുത്തു വെച്ചോ. ബാറ്റെരി ചാര്‍ജ് ചെയ്യാനും മറക്കണ്ട. പുലര്‍ച്ചെ 4 മണിക്ക് ഞാന്‍ വിളിക്കാം"

പുലര്‍ച്ചെ 4 മണിക്ക് തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. സെറാഫി മാഷും ഹണീഷും ഞാനും. പടിയൂരിലെ പരിഷത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു യാത്ര.. ചെറുതായി മഴ ചാറിക്കൊണ്ടിരിക്കുന്നു. പുലര്‍ച്ചയ്ക്ക് മുന്‍പേ ഇരുട്ടിലൂടെ വിശേഷങ്ങളൊക്കെ പറഞ്ഞു മെല്ലെ ഒരു യാത്ര..

അതിരപ്പിള്ളി എത്തുന്നതിനു തൊട്ടുമുന്‍പ് സൈറ്റ് സീയിങ്ങിനു പറ്റിയ നല്ലൊരു വ്യൂ പോയിന്റ്‌ ആണിത്. ഇവിടെ, ഈ പ്ലാവിന്‍ ചുവട്ടില്‍ കട്ടനടിച്ച് അല്‍പ്പം വിശ്രമം.


മാഷ്‌ ട്രൈപ്പോട് സെറ്റ് ചെയ്തു ദൂരെ കാണുന്ന വെള്ളച്ചാട്ടത്തിന്റെയും പുലര്‍കാലത്തെ തണുപ്പില്‍ മയങ്ങിക്കിടക്കുന്ന താഴ്വാരത്തിന്റെയും കാടിന്റെയും ദൂരക്കാഴ്ചകള്‍ പകര്‍ത്താനുള്ള ശ്രമത്തിലാണ്.


ഇത് സെറാഫിന്‍ പിന്ഹീറോ.

മികച്ച അധ്യാപകനുള്ള സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ വ്യക്തിയെന്ന് പരിചയപ്പെടുത്തിയാല്‍ ഇദ്ദേഹത്തെ അറിയുന്നവര്‍ നെറ്റിചുളിച്ചേക്കാം. കാരണം അങ്ങനെയൊരു പരിചയപ്പെടുത്തലല്ല മാഷ്‌ അര്‍ഹിക്കുന്നത്. കിരണ്‍ മാഷെ വിളിക്കുന്നത് 'പടിയൂരിന്റെ കൊബായാഷി മാസ്റ്റെര്‍' എന്നാണ്. 'ടോട്ടോ ചാന്‍' വായിച്ച, മാഷെ അറിയുന്നവരുടെയെല്ലാം മനസ്സില്‍ കൊബായാഷി മാസ്റ്റെര്‍ക്ക് സെറാഫി മാഷിന്റെ മുഖമായിരിക്കും.
കുട്ടികളുമായി ആശയവിനിമയം നടത്തി, ചോദ്യങ്ങള്‍ ചോദിച്ച്‌ കിട്ടുന്ന ഉത്തരങ്ങള്‍ പരസ്പരം നിര്‍ധാരണം ചെയ്തു നിഗമനങ്ങളില്‍ എത്തുന്ന പഠനത്തിന്റെ രീതിയുടെ പ്രചാരകന്‍.

ഇദ്ദേഹം ഈ വീഡിയോ എല്ലാം എടുക്കുന്നത് എന്തിനാണെന്നാണ് നിങ്ങള്‍ കരുതുന്നത്.
വള്ളിവട്ടത്തെ ചെളി നിറഞ്ഞ പാടങ്ങളില്‍ കന്നുകാലികളുടെ ചലിക്കുന്ന ദൃശ്യങ്ങള്‍..അവയുടെ മുകളില്‍ വന്നിരിക്കുന്ന കിളികള്‍.. കന്നുകാലികള്‍ നടക്കുമ്പോള്‍ പറക്കുന്ന പുല്ലിലെ പ്രാണികള്‍.. അവയെ ഭക്ഷണമാക്കുന്ന കിളികള്‍..
ജന്തുലോകത്തെ ഈ ചാക്രികവ്യൂഹത്തിന്റെ, പരസ്പര സഹകരണത്തിന്റെ ഈ ജീവനുള്ള ചിത്രങ്ങള്‍.. അത് കാണുന്ന കുട്ടികളുടെ ആവേശം..
ഇത് പഠനം പാല്പായസമാക്കുന്ന പുതിയ രീതികള്‍..

ഇവിടെ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ഒരു ദൂരക്കാഴ്ച

ടിക്കറ്റ്‌ കൌന്ടെരില്‍ എത്തിയപ്പോള്‍ പേടിച്ചത് തന്നെ സംഭവിച്ചു. 8 മണി കഴിയാതെ ടിക്കറ്റ്‌ കൊടുക്കില്ല. വലിയ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നു. ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി അടുത്തുള്ള ക്വട്ടേഴ്സില്‍ ഉറങ്ങി കിടന്നിരുന്ന ഗാര്‍ഡിനെ വിളിച്ചുണര്‍ത്തി അന്വേഷിച്ചിട്ടും രക്ഷയില്ല. ഞങ്ങളുടെ ഉദ്ദേശവും അപേക്ഷയുമൊന്നും വിലപ്പോയില്ല. താഴെ വെള്ളച്ചാട്ടം പതിക്കുന്നിടത്തു പത്തു പതിനഞ്ചു പേര്‍ ഫോറെസ്റ്റ് ഗാര്‍ഡുമാരായും ലൈഫ് ഗാര്‍ഡുമാരായും ജോലി ചെയ്യുന്നുണ്ട്. പനമ്പ് കൊണ്ടും ഈറ്റ കൊണ്ടും നിര്‍മ്മിച്ച അവരുടെ കൂടാരം താഴെയുണ്ട്. അവരെല്ലാം ജോലിക്ക് എത്തുന്നത് 8 മണി കഴിഞ്ഞാണ്. അവരുടെയെല്ലാം ജോലി റിസ്ക്കിലാക്കി ഞങ്ങള്‍ക്ക് വേണ്ടി ഒരു സഹായം ചെയ്തുതരാന്‍ സാറമ്മാര് വലിയ പുള്ളികള്‍ വല്ലോം ആണോ എന്നാണു അദ്ദേഹം ഞങ്ങളോട് സൌമ്യമായി ചോദിച്ചത്.
ഷോളയാര്‍ ഫോറെസ്റ്റ് ഡിവിഷനില്‍ ജോലി ചെയ്യുന്ന പരിചയക്കാര്‍ ഉണ്ടായിരുന്നു. അങ്ങനെ പ്ലാന്‍ ചെയ്തു വരാമെന്ന് വെച്ചാല്‍ യാത്ര തന്നെ നടക്കില്ലെന്നു അറിയാമായിരുന്നത് കൊണ്ടാണ് ചാടിപുറപ്പെട്ടത്.



ഇപ്പോള്‍ മനസ്സിലായില്ലേ എന്തുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞ രീതിയിലുള്ള ഒരു ചിത്രം അത്ര സാധാരണയായി കാണാത്തത് എന്ന്.. എന്തായാലും ഞാന്‍ ആ ഉദ്യമം അടുത്ത യാത്രയിലേക്ക് മാറ്റി വെക്കുന്നു. ചിത്രങ്ങള്‍ എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ചു സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങി ഇതൊന്നു ശ്രമിച്ചു നോക്കിയാല്‍ നന്ന്. ശ്രമത്തിനുള്ള ഫലം കിട്ടാതിരിക്കില്ല.

8 മണിയാകാന്‍ ഇനിയും ഒന്നര മണിക്കൂര്‍ കൂടിയുണ്ട്. പുലര്‍കാലത്തെ കിളിശബ്ദങ്ങള്‍ കേട്ടുകൊണ്ട് മുന്നോട്ടു പോകാം. കൂടുതല്‍ പക്ഷികളെയും മറ്റു ജീവികളെയും കാണാന്‍ സാധിക്കുന്ന സമയമാണ്. കാഴ്ചകള്‍ കണ്ടു നീങ്ങാം..



ഈ വഴിയില്‍വെച്ച് ധൈര്യപൂര്‍വ്വം വണ്ടിയില്‍ ചാടിക്കയറിയ ഒരു ഫാമിലി!



മലയണ്ണാന്‍ [malabar giant squirrel]



അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും വാഴച്ചാലിനും ഇടയില്‍ 5 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ വഴിയില്‍ അതിരപ്പിള്ളി കഴിഞ്ഞു 3 കിലോമീറ്റര്‍ പോയാല്‍ ചാര്‍പ്പ വെള്ളച്ചാട്ടം.


കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തു കിടക്കുന്നു എന്നതാണ് ചാര്‍പ വെള്ളച്ചാട്ടത്തിന്റെ ദുര്യോഗം! അല്ലെങ്കില്‍ വളരെ പ്രശസ്തമാകേണ്ടിയിരുന്ന ഒരു സ്ഥലമാണ് ഇത്. അരുവി വളരെ ഉയരത്തില്‍ നിന്ന് കുത്തനെ കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ത്തട്ടി റോഡിനു കുറുകെ കെട്ടിയിട്ടുള്ള പാലത്തിന്റെ അടിയിലൂടെ ചാലക്കുടിപ്പുഴയില്‍ ചേരുന്നു. ചരിഞ്ഞു കിടക്കുന്ന ഈ പാറക്കെട്ട് കുത്തനെ കിടന്നിരുന്നെങ്കില്‍ അതിനു അതിരപ്പിള്ളി ഫാള്സിനേക്കാള്‍ ഉയരമുണ്ടാകുമായിരുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. എത്തിച്ചേരാനുള്ള സൌകര്യവും വെള്ളച്ചാട്ടത്തിന്റെ ഉയരവും ഭംഗിയും നോക്കുമ്പോള്‍ നിലമ്പൂരിലെ ആഡ്യന്‍പാറ പോലെ കേരളത്തിലെ പല സ്ഥലങ്ങലെക്കാള്‍ മുന്നില്‍ നില്‍ക്കും ചാര്‍പ്പ.


ചാര്‍പ്പ വെള്ളച്ചാട്ടം പടിയൂര്‍കാര്‍ക്ക് 'അന്‍സാരിപ്പാറ'യാണ്.
നാട്ടുകാരുടെ കണ്ണിലുണ്ണിയായ നിലംപതിയിലെ അന്‍സാരി, അല്‍പ്പം തണ്ണിയുടെ ബലത്തില്‍ വിനോദയാത്രക്ക് വന്ന പത്തുനൂറു പെണ്‍കിടാങ്ങളെയും വാഹനങ്ങളില്‍ തിക്കിതിരക്കി വന്ന മറ്റു ടൂരിസ്ട്ടുകളെയും സാക്ഷി നിര്‍ത്തി നിറഞ്ഞൊഴുകുന്ന വെള്ളചാട്ടത്തിനു കുറുകെ, വഴുക്കലുള്ള പാറയിലൂടെ അള്ളിപ്പിടിച്ച്‌ സാഹസികയാത്ര നടത്തിയ സ്പോട്ട്...



ശേഷം കിലുക്കത്തില്‍ ജഗതിയെ പൊതിഞ്ഞു കെട്ടി ആസ്പത്രിയില്‍ നിനും കൊണ്ട് വന്ന പോലെയാണ് അന്‍സാരിയെയും കൊണ്ട് വന്നത് എന്നാണ് കണ്ടു നിന്ന ശ്രീജനൊക്കെ പറഞ്ഞത്. ചര്‍മ്മത്തിന്റെ ഭാഗങ്ങളൊന്നും പൊതിക്കെട്ടിനു വെളിയില്‍ കാണാനുന്ടായിരുന്നില്ല.
സംഭവം നടന്നിട്ട് പത്തു വര്‍ഷത്തോളമായെങ്കിലും 'ചാര്‍പ വെള്ളച്ചാട്ടം' ഉള്ളിടത്തോളം കാലം പടിയൂര്‍കാര്‍ അന്‍സാരിയെയും ഈ സംഭവത്തെയും മറക്കാന്‍ വഴിയില്ല. അതുപോലെ പല്ല് പോയ മോണ കാട്ടിയുള്ള അന്‍സാരിയുടെ ചിരി കാണുമ്പോള്‍ നാട്ടുകാര്‍ ചാര്‍പ വെള്ളചാട്ടത്തെയും ഓര്‍മ്മിക്കും!

വാഴച്ചാല്‍ ഉദ്യാനത്തിന്റെ ചെക്ക്‌ പോസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്ന രെജിസ്റ്ററില്‍ വിവരങ്ങള്‍ എല്ലാം കൊടുത്തു. യാത്രക്കാര്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് ബാഗുകളുടെയും കുപ്പികളുടെയും എണ്ണം അവര്‍ രേഖപ്പെടുത്തുന്നുണ്ട്. തിരിച്ചു വരുമ്പോഴും ഈ കുപ്പി/ ബാഗുകള്‍ അവരെ കാണിച്ചു ബോധ്യപ്പെടുത്തണം. ഇത്തരം കരുതലുകളുടെ ഫലമായി ഈ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.



വാഴച്ചാല്‍ ചെക്ക്പോസ്റ്റ്‌ കഴിഞ്ഞു 6 കിലോമീറ്റര്‍ അകലെ ചാലക്കുടി പാലത്തിനു കുറുകെ പഴയ ഇരുമ്പ് കൈവരി പിടിപ്പിച്ച ഒരു ഭീമന്‍ പാലമുണ്ട്. അതിന്റെ കരയില്‍ ചില ആദിവാസി സമൂഹങ്ങളുടെ ചില കുടിലുകള്‍ മുന്‍പ് കണ്ടിട്ടുണ്ട്. ഈറ്റ ചേര്‍ത്തു കെട്ടിയ ചെറിയ ചങ്ങാടങ്ങളില്‍ ഇവര്‍ തുഴഞ്ഞു പോകുന്നത് ഈ ഭാഗത്തെ സ്ഥിരം കാഴ്ചയായിരുന്നു. ആ ആദിവാസി കുടിലുകളില്‍ ചെന്ന് അവരുടെ അനുവാദത്തോടെ ആ ജീവിതങ്ങളുടെ ചില നേര്‍കാഴ്ചകള്‍ പകര്‍ത്തുക എന്ന അല്‍പ്പം സാഹസികമായ ഉദ്ദേശ്യത്തോടെയായിരുന്നു ഞങ്ങളുടെ യാത്ര.മോഹന്‍ലാല്‍ കിടന്ന പോലെ വള്ളി കൊണ്ട് മൂന്നു മരത്തിലായി കെട്ടി കിടക്കേണ്ടി വരുമോ എന്നായിരുന്നു ഹനീഷിന്റെ ചിന്തകള്‍..



പാലം കടന്നു റോഡിന്‍റെ ഇടതു വശത്ത്‌ കൂടെ പാലത്തിന്റെ അരികിലൂടെ താഴെ അരുവിയിലേക്കുള്ള കാട്ടുപാത കാണാം. അതിലൂടെ നടന്നു താഴെ നദീതീരം വരെയെത്തി. പക്ഷെ അവിടെ മുന്‍പ് കണ്ട കുടിലുകളെല്ലാം പൊളിച്ചുമാറ്റിയിരിക്കുന്നു. അവര്‍ അടുപ്പ് കൂട്ടിയതിന്റെ അടയാളങ്ങളും ചില മുളക്കമ്പുകളും അവിടെയെല്ലാം ചിതറിക്കിടപ്പുണ്ട്. തിരിച്ചു കയറാം..

8 മണിയായി. വീണ്ടും അതിരപ്പിള്ളി ഗേറ്റിലെത്തി ടിക്കറ്റ്‌ എടുത്തു. വെള്ളച്ചാട്ടത്തിലേക്ക് നയിക്കുന്ന കവാടത്തിനു അരികെ പവര്‍ പ്രൊജക്റ്റ്‌ വരുന്നതിനു എതിരെ സമരസമിതി കെട്ടിയ പന്തല്‍ കാണാം. നടക്കാം..



വന്‍വൃക്ഷങ്ങള്‍ അതിരിടുന്ന കരിങ്കല്ല് പാകിയ കയറ്റിറക്കങ്ങളുള്ള വഴി.



ഈ വഴിയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍..





കയറ്റം കഴിഞ്ഞു നീണ്ട ഇറക്കമിറങ്ങി പാറക്കെട്ടുകള്‍ക്കു ഇടയിലൂടെ കുണുങ്ങി ഒഴുകുന്ന ചാലക്കുടി പുഴയിലേക്ക്.. ശാന്തമായ ഈ ഒഴുക്ക് കാണുമ്പോള്‍ ഇത്രക്കും ധീരമായ ഒരു കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് ആരെങ്കിലും പറയുമോ..?!




വലതു ഭാഗത്ത് കാണുന്ന കുത്തനെയുള്ള കരിങ്കല്ല് പാകിയ വഴിയിലൂടെ താഴോട്ടിറങ്ങാം. രാവിലത്തെ പ്രസരിപ്പില്‍ ക്ഷീണമൊന്നും തോന്നുന്നില്ല. ചിലയിടത്ത് വളഞ്ഞു പുളഞ്ഞു പോകുന്ന കല്പാത കുത്തനെയുള്ള ചില മണ്ണ് വഴികള്‍ കൊണ്ടുള്ള എളുപ്പവഴി വെച്ച് ചാടിക്കടക്കുകയും ചെയ്തു. താഴെ, വനം വകുപ്പിന്റെ ഗാര്‍ഡുമാര്‍ കാവലിരിക്കുന്ന ഈറ്റ കൊണ്ട് കെട്ടിയുണ്ടാക്കിയ കാവല്‍മാടം കാണാം.



കുടിലിനു ചുറ്റും വീണ കരിയിലകള്‍ അടിച്ചുകൂട്ടി തീയിടുന്ന ജോലികളില്‍ വ്യാപൃതരാണ് ഗാര്‍ഡുമാര്‍.
വെള്ളചാട്ടത്തിന്റെ ശക്തമായ ഇരമ്പം കേള്‍ക്കുന്നില്ലേ.. മുന്നോട്ടു നടക്കാം.






കമാനാകൃതിയില്‍ നില്‍ക്കുന്ന വള്ളിപ്പടര്‍പ്പിനു താഴെകൂടി കടന്നു വെള്ളച്ചാട്ടത്തിനു നേരെ മുന്നിലുള്ള പാറക്കൂട്ടങ്ങളില്‍..





കാല്‍പ്പനികമായ ഒരു സ്വപ്നത്തിലേക്ക് മനസ്സ് മയങ്ങുന്നു..മാന്ത്രികമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണിലേക്കു, ശരീരത്തിലേക്ക് പകരുന്ന ജലത്തിന്റെ കുളിര്‍മ്മ..ആവേശം..







എത്രകണ്ടാലും അനുഭവിച്ചാലും മതി വരാത്ത പ്രകൃതിയുടെ മായികദൃശ്യങ്ങള്‍.. എല്ലാ അവധിക്കാലവും ഞങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന എന്തോ ശക്തി ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഇനിയുമിനിയും ഇങ്ങോട്ട് വരും..

[camera: Canon 450D]

അടുത്ത യാത്ര തമിഴകത്തിന്റെ സാംസ്കാരികതലസ്ഥാനം, പാണ്ട്യ-ചോള-മറാത്ത രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരാതനക്ഷേത്രനഗരി തഞ്ചാവൂരിലേക്ക്..

Monday, October 4, 2010

നെഹ്‌റുട്രോഫി വള്ളംകളി- a visualogue

ആലപ്പുഴക്കാരുടെ വാട്ടര്‍ ഒളിമ്പിക്സ് 'നെഹ്‌റു ട്രോഫി വള്ളംകളി'യുടെ ചില കാഴ്ചകള്‍..



ചെറുവള്ളങ്ങളുടെ മത്സരം..





കാഴ്ചക്കാരുടെ ആവേശം: ഗാലറിയിലും കായലിലും..

കായലിനു മദ്ധ്യേയുള്ള നെഹ്‌റു പവലിയന്‍. [vip പവലിയന്‍]



ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം:
ലോകത്തിലെ ഏതെങ്കിലും ഒരു സ്പോര്‍ട്സ് ഇനത്തില്‍ ഒരു ടീമില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ മത്സരിക്കുന്നത് ഈ ഇനത്തിലാണ്!
ചിത്രത്തില്‍ വെള്ളംകുളങ്ങര ചുണ്ടന്‍.

ഒരു ചുണ്ടന്‍ വള്ളത്തിനു 120 മുതല്‍ 140 വരെ അടി വലിപ്പമുണ്ടാവും. 120ഓളം തുഴക്കാരും!



വള്ളംകളിക്ക് മുന്‍പ് നടക്കുന്ന ഘോഷയാത്ര. ചുണ്ടന്‍ വള്ളങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റ്...


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ബഹുമാനാര്‍ത്ഥം 1952 ലാണ് പുന്നമടക്കായലില്‍ ആദ്യത്തെ വള്ളംകളി മത്സരം നടക്കുന്നത്. അതിനു ശേഷം 57 വര്‍ഷമായി ഇവിടെ മുടങ്ങാതെ എല്ലാ വര്‍ഷവും ഈ ജലമാമാങ്കം നടക്കുന്നു!



പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1952ഇല്‍ ജവാഹര്‍ലാല്‍ നെഹ്‌റു തിരു-കൊച്ചി സന്ദര്‍ശിക്കുകയുണ്ടായി. [അന്ന് കേരളം രൂപം കൊണ്ടിട്ടില്ല]. കോട്ടയത്ത് നിന്ന് എത്തിയ നെഹ്രുവിനെ ആലപ്പുഴക്കാര്‍ സ്വീകരിച്ചത് ചുണ്ടന്‍ വള്ളങ്ങളുടെ ഘോഷയാത്രയും വള്ളംകളി മത്സരവും സംഘടിപ്പിച്ചു കൊണ്ടായിരുന്നു. മത്സരശേഷം വിജയിയായ 'നടുഭാഗം ചുണ്ടന്‍' vip പവലിയനോട് അടുത്തപ്പോള്‍ ആവേശം അടക്കാനാവാതെ നെഹ്‌റു അതില്‍ ചാടിക്കയറി. ആലപ്പുഴ കളക്റ്റര്‍ ബോട്ടില്‍ കായല്‍ സവാരി നടത്താമെന്ന് നെഹ്രുവിനോട് പറഞ്ഞു നോക്കി. കൂടെയുണ്ടായിരുന്ന മകള്‍ ഇന്ദിരാഗാന്ധിയോടും മക്കളോടും, അന്തംവിട്ടു നില്‍ക്കുകയായിരുന്ന സെക്യൂരിറ്റിക്കാരോടും തന്നെ ബോട്ടില്‍ പിന്തുടരാന്‍ പറഞ്ഞ്‌ അദ്ദേഹം അവിടെ നിന്ന് ആലപ്പുഴ ജെട്ടി വരെ ഈ ചുണ്ടനില്‍ സവാരി ചെയ്തു. ഒരു സെക്യൂരിറ്റിക്കാരന്‍ മാത്രം എങ്ങനെയോ നെഹ്രുവിന്റെ കൂടെ വള്ളത്തില്‍ കയറിപ്പറ്റി.



അതിനു ശേഷം ഡല്‍ഹിയില്‍ പോയ നെഹ്‌റു ആലപ്പുഴക്കാരെയും ചുണ്ടന്‍ വള്ളങ്ങളെയും മറന്നില്ല. അദ്ദേഹം അന്ന് വെള്ളിയില്‍ പണിതു കൊടുത്തയച്ച, അദ്ദേഹത്തിന്റെ കയ്യൊപ്പോട് കൂടിയ 'നെഹ്‌റു ട്രോഫി'യാണ് ഇന്നും ജേതാക്കള്‍ സമ്മാനമായി ഏറ്റുവാങ്ങുന്നത്. അന്ന് ട്രോഫിയുടെ നിര്‍മ്മാണചെലവ് ആയിരം രൂപ.
മരത്തിന്‍റെ ബെയ്സിന് മേല്‍ വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വെള്ളത്തിന്‍റെ ശില്പ്പമുള്ള ആ ട്രോഫിയില്‍, അദ്ദേഹത്തിന്റെ കയ്യൊപ്പിന് മുകളില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.
"To the winner of the boat race which is a unique feature of community life in Travancore-Cochin"








ക്യാമറകള്‍ക്ക് വിരുന്നാകുന്ന ഇത് പോലെയുള്ള ആഘോഷങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വം!





120ഓളം പേരാണ് ചുണ്ടന്‍ വള്ളത്തിലെ ഒരു ടീം. 5 പേര്‍ അമരത്തും, 5 പേര്‍ നിലക്കാരായും.. അമരത്തുള്ള 5 പേരാണ് ചിത്രത്തില്‍.

അല്‍പ്പം ചരിത്രം:
400 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവിതാംകൂറിലെ ചെമ്പകശ്ശേരി [ഇന്നത്തെ അമ്പലപ്പുഴ], കായംകുളം, തെക്കുംകൂര്‍ [ചങ്ങനാശ്ശേരി], വടക്കുംകൂര്‍ [കോട്ടയം] തുടങ്ങി ഇന്നത്തെ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍പ്പെട്ട നാട്ടു രാജ്യങ്ങള്‍ തമ്മില്‍ ആലപ്പുഴയിലെ കുട്ടനാട്ടില്‍ വെച്ച് അടിക്കടി യുദ്ധങ്ങള്‍ നടന്നിരുന്നു. ഒരിക്കല്‍ യുദ്ധത്തിലെ പരാജയത്തിനു ശേഷം അതിന്റെ കാരണങ്ങള്‍ അനലൈസ് ചെയ്ത ചെമ്പകശ്ശേരി രാജാവ് പരാജയകാരണമായി കണ്ടെത്തിയത് തന്റെ നേവി ട്രൂപ്പിനെയാണ്. വള്ളങ്ങള്‍ക്കൊന്നും ഉഷാറ് പോര. പാള പോലെ വികസിച്ച്‌, ആമയെപ്പോലെ നീങ്ങുന്ന ഈ വള്ളങ്ങളും വെച്ച് യുദ്ധം ജയിക്കാനാവില്ല.

ഉടനെ രാജാവ് തന്റെ നേവി കമാണ്ടര്‍മാരെയും ചീഫ് എഞ്ചിനീയര്‍മാരെയുമെല്ലാം വിളിച്ചു കൂട്ടി കൂടുതല്‍ വേഗവും സീറ്റിംഗ് കപ്പാസിറ്റിയുമുള്ള ഒരു വള്ളത്തിന്റെ ഡിസൈന്‍ ആവശ്യപ്പെട്ടു. ഒരുപാട് നാളത്തെ അധ്വാനത്തിനും പരീക്ഷണത്തിനും ശേഷം അന്നാട്ടിലെ 'ബെസ്റ്റ് ബോട്ട് ആര്‍ക്കിടെക്റ്റ്' എന്ന് കേളികേട്ട 'കൊടുപ്പുന്ന വെങ്കിടനാരായണന്‍ ആശാരി'യുടെ ഡിസൈന്‍ രാജാവ് അപ്പ്രൂവ് ചെയ്തു. പിന്നീട് നടന്ന യുദ്ധത്തില്‍ ഈ പുതിയ വള്ളങ്ങളുടെ സഹായത്തോടെ ചെമ്പകശ്ശേരി രാജാവ് കായംകുളത്തെ തോല്‍പ്പിക്കുകയും ചെയ്തു.
അന്ന് ചെമ്പകശ്ശേരി രാജാവ് നിര്‍മ്മിച്ച, നൂറില്‍പ്പരം ആയുധമണിഞ്ഞ യോദ്ധാക്കളെ യുദ്ധോപകരണങ്ങള്‍ സഹിതം വേഗത്തില്‍ കടത്താന്‍ സാധിക്കുന്ന വള്ളങ്ങളാണ് ഇന്നത്തെ കുട്ടനാട്ടിലെ ജലരാജാക്കള്‍ എന്നറിയപ്പെടുന്ന 'ചുണ്ടന്‍ വള്ളങ്ങള്‍'.



യുദ്ധത്തില്‍ പരാജയപ്പെട്ട കായംകുളം രാജാവ് ഈ പുതിയ ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മ്മാണരഹസ്യം മനസ്സിലാക്കുന്നതിനായി ഒരു ചാരനെ ചെമ്പകശ്ശേരിയിലേക്ക് അയച്ചതായി ഒരു കഥയുണ്ട്. ചെമ്പകശ്ശേരി ദേശത്തെത്തിയ ഈ ചാരന്‍ മൂത്താശാരിയുടെ മകളെ ലൈനടിച്ച്‌ കല്യാണം കഴിച്ചു. വിവാഹശേഷം വള്ളങ്ങളുടെ നിര്‍മ്മാണരഹസ്യം മനസ്സിലാക്കിയതോടെ ചാരന്‍ കായംകുളത്തേക്കു മുങ്ങി വിവരം രാജാവിന് കൈമാറി.
എന്നാല്‍ അടുത്ത യുദ്ധത്തില്‍ പുതിയ വള്ളങ്ങളുമായി വന്ന കായംകുളം രാജാവിന് ജയിക്കാനായില്ല. ചുണ്ടന്‍ വള്ളങ്ങളുടെ തച്ചുശാസ്ത്രം മനസ്സിലാക്കാനും അത് അനുകരിക്കാനും അത്രയും ബുദ്ധിമുട്ടായിരുന്നു എന്നത് തന്നെ കാരണം! വര്‍ഷങ്ങളോളം ആശാന്റെ കീഴിലെ പരിശീലനത്തിനും അത്യധ്വാനത്തിനും ശേഷം മാത്രമേ ഇന്നും ചുണ്ടന്‍ വള്ളങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവ് സ്വായത്തമാക്കാന്‍ ഒരാള്‍ക്ക്‌ സാധിക്കൂ..



ആലപ്പുഴയിലെ പല ഗ്രാമങ്ങളും ഇന്ന് പുതിയ ചുണ്ടന്‍ വള്ളങ്ങളുടെ പണിപ്പുരയിലാണ്. ആനാരി പുത്തന്‍ ചുണ്ടന്‍, ഇത്തവണ [2010] നാലാം സ്ഥാനം നേടിയ പട്ടാറ ചുണ്ടന്‍ ഇവയെല്ലാം അടുത്ത കാലത്ത് പണിതിറക്കിയ ചുണ്ടന്‍ വള്ളങ്ങളാണ്. ആഞ്ഞിലി മരത്തിന്റെ കാതലാണ് ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 6 ലക്ഷത്തോളം രൂപ ചിലവുണ്ട് ഇന്ന് ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണത്തിന്.



ചുണ്ടന്‍വള്ളങ്ങള്‍ പണിയുന്നവരുടെ പ്രഥമപരിഗണന എങ്ങനെ വള്ളത്തിനു കൂടുതല്‍ നീളം കൊടുക്കാനാവും എന്നത് തന്നെയാണ്. കൂടുതല്‍ തുഴക്കാരെ കൊള്ളിച്ച് വള്ളത്തിന്റെ വേഗത കൂട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. 135' നീളമുള്ള നടുഭാഗം ചുണ്ടന്റെ പേരിലായിരുന്നു ലോകത്തിലേറ്റവും വലിയ റെയ്സിനു ഉപയോഗിക്കുന്ന ജലയാനത്തിന്റെ പേരിലുള്ള ഗിന്നെസ് റക്കോഡ്‌. അതിനുശേഷം 2007ഇല് ‍പുതുക്കിപ്പണിത 'വള്ളംകുളങ്ങര ചുണ്ടനാ'യി ഏറ്റവും വലിയ ചുണ്ടന്‍ വള്ളം. [നീളം 140', 42.7 മീറ്റര്‍]. 2008ഇല്‍ നിര്‍മ്മിച്ച ആദ്യത്തെ ഉരുക്ക് ചുണ്ടന്‍ 'എരീസ് പുന്നമട ചുണ്ടന്‍' പിന്നീട് ഈ ഗിന്നെസ് റെക്കോഡ് തിരുത്തി. 141 തുഴക്കാരെ ഉള്‍പ്പെടുത്തി 144 അടി നീളത്തില്‍ ഈ ചുണ്ടനായി പിന്നീട് കുട്ടനാട്ടിലെ ജലരാജാവ്.


ആലപ്പുഴ ജില്ലയിലെ ഹൌസ് ബോട്ടുകളടക്കം എല്ലാ വള്ളങ്ങളും ബോട്ടുകളും നെഹ്‌റു ട്രോഫിയുടെ ദിവസം പുന്നമടക്കായലിലുണ്ടാവും!
ഒന്നര കിലോമീറ്റര്‍ നീളമുള്ള ട്രാക്കിന്റെ ഇരുകരകളിലുമായി..
ഈ ട്രാക്ക് 10 മീറ്റര്‍ വീതിയുള്ള 4 പാതകളായി വിഭജിച്ച്‌ അതിലാണ് വള്ളങ്ങള്‍ മത്സരിക്കുന്നത്.

ഈ കാഴ്ച കേരളത്തിനു മാത്രം സ്വന്തം!
പച്ചപ്പാര്‍ന്ന തെങ്ങുകളുടെ പശ്ചാത്തലത്തില്‍ കുതിക്കുന്ന ഓടിവള്ളങ്ങള്‍..



ഓണത്തിനിടക്ക് പൂട്ടുകച്ചവടം!
വള്ളംകളിയുടെ ബഹളങ്ങളില്‍ നിന്നെല്ലാം മാറി അല്‍പ്പസമയം തനിച്ച്.. ഒരു കാശ്മീര്‍ മോഡല്‍ സവാരി.



മത്സരത്തില്‍ ജയിക്കാനാവാതെ വന്നാല്‍ പല വള്ളങ്ങളും തുഴക്കാര്‍ മുക്കുകയാണ് പതിവ്!

പിന്നെ പണിയാവുന്നത് പൊലിസുകാര്‍ക്ക്..



മാനം കറുത്തു..മഴ പെയ്യുമോ..?!

തുഴയലില്‍ സ്ത്രീകളും പിന്നിലല്ല. കൂട്ടിനു വിദേശവനിതകളും..

അല്‍പ്പം പരസ്യം പിടിക്കാന്‍ രാഷ്ട്രീയക്കാരും!





ഇനി അടുത്ത വര്‍ഷത്തെ മത്സരത്തിനായുള്ള കാത്തിരിപ്പ്..

ആലപ്പുഴപട്ടണം- വള്ളംകളി ദിവസത്തെ ചില നഗരക്കാഴ്ചകള്‍..







കായല്‍ക്കാഴ്ചകള്‍..
മഴ...
വള്ളംകളിയുടെ തലേ ദിവസം ആലപ്പുഴക്കാരന്‍ സുഹൃത്തുമൊന്നിച്ച് കെട്ടുവള്ളത്തില്‍ കള്ളടിക്കാന്‍ പോയപ്പോള്‍ പകര്‍ത്തിയ കാഴ്ചകള്‍..




[ക്യാമറ: കാനോന്‍ s2is]

അടുത്ത യാത്ര 2010 ഗ്രാന്‍പ്രി ഫോര്‍മുല വണ്‍ കാര്‍ റെയ്സിങ്ങിന്റെ വിശേഷങ്ങളുമായി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക്..